National
ന്യൂഡൽഹി: ഐപാക് റെയ്ഡുമായി ബന്ധപ്പെട്ട് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).
ബംഗാൾ സർക്കാരിന്റെ ഇടപെടൽ മൂലം ന്യായമായ അന്വേഷണത്തിനുള്ള അവകാശം നിഷേധിച്ചതായി ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ഏജൻസി സുപ്രീംകോടതിയെ സമീപിച്ചത്.
കൽക്കരി കള്ളക്കടത്ത് അന്വേഷണവുമായി ബന്ധപ്പെട്ട് അനധികൃത വസ്തുക്കൾ പിടിച്ചെടുക്കുന്നതിൽനിന്നും നിയമപരമായ പരിശോധനകൾ നടത്തുന്നതിൽനിന്നും ഉദ്യോഗസ്ഥരെ തടഞ്ഞതായി ഇഡി സുപ്രീംകോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ചൂണ്ടിക്കാട്ടി.
മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ രേഖകളും മറ്റ് ഉപകരണങ്ങളും കടത്തിക്കൊണ്ടുപോയതായും ഇഡി ആരോപിച്ചു.
തൃണമൂൽ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപപ്പെടുത്തുന്ന ഐപാക് എന്ന കണ്‍സൾട്ടൻസിയിൽ ഇഡി റെയ്ഡ് നടത്തിയതോടെയാണ് സർക്കാർ രംഗത്തു വന്നത്.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എസ്ഐടി പ്രതിചേര്‍ത്ത തന്ത്രി അടക്കം മുഴുവന്‍ പേരെയും പ്രതിചേര്‍ത്താണ് കള്ളപ്പണം തടയല്‍ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍നിന്ന് അനുമതി ലഭിച്ചതിനെത്തുടര്‍ന്ന് ഇന്നലെയാണ് ഇഡി എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (ഇസിഐആര്‍) രജിസ്റ്റര്‍ ചെയ്തത്. ഇഡി ജോയിന്റ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതലയെന്നാണു വിവരം.
ഒറ്റക്കേസ് ആയിട്ടായിരിക്കും അന്വേഷണം. ഉണ്ണികൃഷ്ണന് പോറ്റി ഒന്നാം പ്രതിയായ കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍, എന്‍. വാസു ഉള്‍പ്പെടെയുള്ളവരെ പ്രതിയാക്കിയാണ് ഇഡി കേസ് എടുത്തത്. ഏറ്റവും ഒടുവില്‍ എസ്ഐടി അറസ്റ്റ് ചെയ്ത തന്ത്രി കണ്ഠര് രാജീവരെയും ഇഡി പ്രതിപ്പട്ടികയില്‍ ഉൾപ്പെടുത്തും. വരുംദിവസങ്ങളില്‍ അന്വേഷണത്തിന്റെ ഭാഗമായി റെയ്ഡ്, സ്വത്ത് കണ്ടുകെട്ടല്‍ നടപടികളിലേക്കും ഇഡി കടക്കുമെന്നാണു സൂചന.
കേസില്‍ ഇഡി അന്വേഷണം തുടങ്ങുമെന്നു നേരത്തേതന്നെ വ്യക്തമായിരുന്നു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഇഡിക്ക് കൈമാറാന്‍ കോടതി ഉത്തരവിട്ടിരുന്നു.
ഇഡിക്ക് കേസ് കൈമാറുന്നതിനുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ എതിര്‍പ്പ് തള്ളിയാണു വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നത്. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വിശദമായി പരിശോധിച്ചശേഷം ഡയറക്ടറേറ്റില്‍നിന്ന് അനുമതി വാങ്ങിയ ശേഷമാണ് ഇഡി കേസെടുത്തിരിക്കുന്നത്.
പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുടെ സാമ്പത്തിക ഇടപാടുകളില്‍ വിശദമായ അന്വേഷണം നടത്തും.
National
കോല്‍ക്കത്ത: പശ്ചിമബംഗാളില്‍ കേന്ദ്ര ഏജന്‍സിയായ ഇഡിക്കെതിരേ തുറന്ന യുദ്ധം പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി.
നിയമസഭാ തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയതന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിനു നിയോഗിച്ചിരിക്കുന്ന തെരഞ്ഞെടുപ്പ് ഏജന്‍സിയായ ഐ-പാക്കിന്റെ ഓഫീസിലും തലവൻ പാര്ഥിക് ജയിനിന്റെ വസതിയിലും ഇഡി നടത്തിയ പരിശോധനയാണു മുഖ്യമന്ത്രിയെ രോഷാകുലയാക്കിയത്. ഇഡിക്കെതിരേ കോടതിയിൽ നിയമപോരാട്ടത്തിനും തൃണമൂൽ തുടക്കമിട്ടു.
മുഖ്യമന്ത്രി നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ കോൽക്കത്ത പോലീസ് കേന്ദ്ര ഏജൻസിക്കെതിരേ കേസെടുത്തിട്ടുണ്ട്. ഇതിനു പുറമേയാണു ജാധവ്പുരിലെ ബിബി ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നും ഇഡിക്കെതിരേ നടന്ന കാൽനട പ്രതിഷേധ റാലി.
കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിനെതിരേ പ്രവര്‍ത്തകര്‍ മുദ്രാവാക്യവുമായി മുഖ്യമന്ത്രിയുടെ പിന്നാലെ തടിച്ചുകൂടി. ക്രമസമാധാന പാലനത്തിനായി വന്‍ പോലീസ് സന്നാഹമാണു മേഖലയിൽ വിന്യസിച്ചിരുന്നത്. ആഭ്യന്തര രഹസ്യവും തെരഞ്ഞെടുപ്പ് തന്ത്രങ്ങളും ചോര്‍ത്താനാണ് ഇഡിയുടെ പരിശോധനയെന്ന് തൃണമൂല്‍ പ്രവര്‍ത്തകര്‍ ആരോപിച്ചു.
നിയമസഭ തെരഞ്ഞെടുപ്പ് ജയിക്കുകയെന്നതാണ് ബിജെപിയുടെ ആവശ്യമെന്നും അതിനായി അവര്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുകയാണെന്നും മമത ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരേ കടുത്ത ആക്രമണമാണു ബിജെപിയും അഴിച്ചുവിട്ടത്. തൃണമൂലും മമതാ ബാനര്‍ജിയും അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് ആരോപിച്ചു.
അതേസമയം റെയ്ഡിനെതിരേ സംസ്ഥാനസർക്കാർ നൽകിയ ഹർജി കല്‍ക്കട്ട ഹൈക്കോടതി ഇന്നലെ പരിഗണിച്ചില്ല. ഹര്‍ജികള്‍ പരിഗണിക്കാനിരിക്കെ ഹൈക്കോടതിയില്‍ നാടകീയരംഗങ്ങളും അരങ്ങേറി. കോടതിമുറിയിലെ നിയന്ത്രണാതീതമായ ജനത്തിരക്ക് ചൂണ്ടിക്കാട്ടി ഹര്‍ജികള്‍ പരിഗണിക്കേണ്ടിയിരുന്ന ജസ്റ്റീസ് സുവ്രഘോഷ് ഇറങ്ങിപ്പോയി. കേസ് അടുത്ത ബുധനാഴ്ച പരിഗണിക്കുമെന്നാണു സൂചന.
തൃണമൂല്‍ കോണ്‍ഗ്രസിനായി തിരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കുന്ന കണ്‍സള്‍ട്ടന്‍സിയാണ് ഐപാക്ക്. തെ രഞ്ഞെടുപ്പ് തന്ത്രജ്ഞനും ജന്‍സുരാജ് പാര്‍ട്ടി നേതാവുമായ പ്രശാന്ത് കിഷോറാണ് ഐപാക്കിന്റെ സ്ഥാപകന്‍.
Kerala
കൊച്ചി: സേവ് ബോക്സ് ഓണ്‍ലൈന്‍ ലേല ആപ്പ് തട്ടിപ്പ് കേസില്‍ നടന് ജയസൂര്യയെ ഇഡി ചോദ്യം ചെയ്യുന്നു. കൊച്ചി ഓഫീസില്‍ വച്ചാണ് നടനെ ചോദ്യം ചെയ്യുന്നത്.
ഭാര്യ സരിതയ്ക്കൊപ്പമാണ് നടന് ഇഡി ഓഫീസില്‍ എത്തിയത്. സേവ് ബോക്സ് ആപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായി ജയസൂര്യ കരാറില്‍ ഏര്‍പ്പെട്ടിരുന്നതായി ഇഡിക്ക് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.
സേവ് ബോക്സിന്റെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തു എന്നാണ് പരാതി. കേസില്‍ സേവ് ബോക്സ് സ്ഥാപന ഉടമയായ തൃശൂര്‍ സ്വദേശി സ്വാതിഖ് റഹീമിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ കുറഞ്ഞ വിലയില്‍ ഓണ്‍ലൈനിലൂടെ സ്വന്തമാക്കാം എന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം.
വെര്‍ച്വല്‍ കോയിനുകള്‍ പണം കൊടുത്ത് വാങ്ങി, ഉപയോഗിച്ചു കൊണ്ടാണ് ഇതില്‍ ലേലം നടത്തണ്ടത്. ഇന്ത്യയിലെ ആദ്യ ലേല ആപ്പ് എന്ന് പറഞ്ഞാണ് സേവ് ബോക്സ് ലോഞ്ച് ചെയ്തിരുന്നത്. ആപ്പിന്റെ ഫ്രാഞ്ചൈസികളും ഓഹരികളും വാഗ്ദാനം ചെയ്തതാണ് സ്വാതിഖ് റഹീം പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയത്.
Kerala
കൊച്ചി: കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ ഫെമ നിയമലംഘനം നടന്നോ എന്നതിനേക്കാള്‍ ദുരൂഹവും ഗൗരവതരവുമായ പ്രശ്നങ്ങളുണ്ടെന്നും സംസ്ഥാനം ആരില്‍നിന്നാണു പണം സ്വീകരിച്ചതെന്നാണ് പുറത്തുവരേണ്ടതെന്നും മാത്യു കുഴല്നാടന് എംഎല്‍എ. മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇഡി നോട്ടീസ് അയച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളം പണം വാങ്ങിയത് ആരില്‍നിന്നാണെന്ന് പറയുന്നതില്‍ തടസമെന്താണ്? വിവരാവകാശ നിയമപ്രകാരം ഇത് താന്‍ ചോദിച്ചിട്ടും പറയാനാകില്ലെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. പണം സ്വീകരിച്ചത് ആരില്നിന്നാണെന്നു പുറത്തുവന്നാല്‍ ഇടപാടിന്റെ മറ്റ് താത്പര്യങ്ങള്‍ പുറത്താകും.
മലയാളികള്‍ക്ക് പരിചയമുള്ള പല പേരുകളും പുറത്തു വന്നേക്കാം. ഇത് പലവിധ ചോദ്യങ്ങളും ഉയരാന്‍ കാരണമാകും. ആ വിഷയമാണ് ഫെമ നിയമലംഘനത്തേക്കാള്‍ വലുതായി താന്‍ കാണുന്നതെന്നും മാത്യു കുഴല്നാടന് കൂട്ടിച്ചേര്‍ത്തു.
9.1 ശതമാനം പലിശയ്ക്ക് വിദേശ മാര്‍ക്കറ്റില്‍നിന്നു പൈസയെടുക്കേണ്ട സാഹചര്യമെന്തായിരുന്നുവെന്നു സര്‍ക്കാര്‍ വിശദീകരിക്കണം. ആര്‍ബിഐ നല്‍കിയെന്ന് പറയുന്ന എന്‍ഒസിയുടെ പേരില്‍ പിടിച്ചുനില്‍ക്കാനാകില്ല.
എന്നാല്‍ തങ്ങള്‍ക്ക് ഇഡി അന്വേഷണത്തില്‍ അമിതാവേശം തോന്നുന്നില്ലെന്നും ഇത്തരം പല കേസുകളിലും പ്രത്യേകിച്ച് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കേസുകളില്‍ കാതലായ പ്രശ്നങ്ങളെ സ്പര്‍ശിക്കാതെ അന്വേഷണം പോകുമെന്നും അദ്ദേഹം പറഞ്ഞു.
മാസപ്പടി കേസ് ഇതിന് ഉദാഹരണമാണെന്നും മാത്യു കുഴല്നാടന് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയച്ചതിൽ വിശദീകരണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഭൂമി വാങ്ങാൻ 466.19 കോടി രൂപ മാസാല ബോണ്ടിൽ നിന്ന് വിനിയോഗിച്ചത് ആർബിഐ നിർദേശങ്ങൾക്ക് വിരുദ്ധമാണെന്നുമാണ് ഇഡിയുടെ വിശദീകരണം.
കൃത്യമായ ഫെമ ലംഘനവും ആർബിഐ മാർഗനിർദേശങ്ങളുടെ ലംഘനവും ഉണ്ടെന്നാണ് കണ്ടെത്തലെന്നും ഇഡി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ഈ വർഷം ജൂണിലാണ് പരാതി ഫയൽ ചെയ്തതെന്നും പറയുന്നു.
തുടർനടപടികളുടെ ഭാഗമായാണ് കിഫ്ബിക്കും കിഫ്ബി ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രിക്കും കെ.എം. എബ്രഹാമിന് കിഫ്ബി സിഇഒ എന്ന നിലയിലും മുൻ ധനമന്ത്രി തോമസ് ഐസക്കിന് കിഫ്ബി വൈസ് ചെയർമാൻ എന്ന നിലയിലുമാണ് നോട്ടീസ് നൽകിയതെന്നുമാണ് വിശദീകരണം.
Kerala
കൊച്ചി: ഭൂട്ടാന് കാര്‍ കള്ളക്കടത്തുകേസില്‍ താരങ്ങളെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).
സംസ്ഥാനത്തെ 17 ഇടങ്ങളിലായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ അന്വേഷണത്തിന്റെ തുടര്‍ച്ചയായിട്ടാണ് ഇഡി അന്വേഷണം.
വ്യാജരേഖകള്‍ വഴി കാര്‍ ഇറക്കുമതി ചെയ്തെന്നു കണ്ടെത്തിയ നടന് അമിത് ചക്കാലയ്ക്കല്‍ അടക്കമുള്ളവര്‍ക്ക് അന്വേഷണസംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്. നടന് ദുല്‍ഖറിനെയും നോട്ടീസ് നല്കി വിളിപ്പിക്കും. താരങ്ങളുടെ വീടുകളിലെ റെയ്ഡിനു പിന്നാലെയാണ് നടപടി.
വ്യാജരേഖകളുണ്ടാക്കി ഇന്ത്യയിലേക്കു വാഹനമെത്തിച്ച ഇടനിലക്കാര്‍, കച്ചവടക്കാര്‍, വാഹനം വാങ്ങിയവര്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഭൂട്ടാന് കാര്‍ കള്ളക്കടത്തിലെ കളളപ്പണ ഇടപാടാണ് ഇഡി പരിശോധിക്കുന്നത്.
National
ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്നയുടെയും ശിഖർ ധവാന്റെയും 11.14 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.
അനധികൃതമായി ബെറ്റിംഗ് ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണു നടപടി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം റെയ്നയുടെ 6.64 കോടി രൂപയുടെ മൂച്വൽ ഫണ്ട് നിക്ഷേപങ്ങളും ധവാന്റെ 4.5 കോടിയുടെ സ്ഥാവര സ്വത്തുക്കളും കണ്ടുകെട്ടാനുള്ള താൽകാലിക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.